Saturday, September 14, 2013

ഒരു ഓണക്കാലത്തിന്‍റെ ഓര്‍മ്മകള്‍



  നിങ്ങള്‍ക്കെല്ലാവര്‍ക്കും  എന്‍റെ മനസ്സു നിറഞ്ഞ ഓണാശംസകള്‍!!!

നിങ്ങളിലാരെങ്കിലും ഇങ്ങനെയൊരു ഓണം അനുഭവിച്ചിട്ടുണ്ടോ എന്ന് എനിയ്ക്കറിയില്ല. അതുകൊണ്ടു തന്നെയാണ് ഞാനിതൊന്ന് എഴുതാമെന്നു വിചാരിച്ചത്. കാരണംഓണം ....  കുട്ടിക്കാലത്തെ എന്‍റ ഓണം ....ആഘോഷിയ്ക്കുകയല്ലായിരുന്നു. അനുഭവിയ്ക്കുകയായിരുന്നു..
  മധ്യ തിരുവിതാം കൂറിലെ ആലപ്പുഴജില്ലയിലെ പുന്നപ്രഗ്രാമത്തില്‍ അന്നത്തെ ഓണം എന്നു പറയുന്നത് വേറെങ്ങും ഇല്ലാത്ത കുറച്ച് ആചാരങ്ങളോടു കൂടിയായിരുന്നു.
വീട്ടിലെ പ്രായമാകാത്ത പെണ്‍കുട്ടികളായിരുന്നു പൂവിടുന്നത്. ഇന്നത്തെപോലെ നിലം പറ്റിയുള്ള അത്തപ്പൂവിടലായിരുന്നില്ല അത്.
അത്തം മുതലാണ് തുടങ്ങുന്നത്. മുറ്റത്ത്, അറവാതുക്കല്‍ എന്നാണ്പറയുന്നത്. കാരണം പണ്ടത്തെ വീടുകളുടെ അറയാണല്ലൊ പൂമുഖത്തിനോട് മുന്‍വശത്തായി കാണുന്നത്.അതുകൊണ്ട് അറവാതുക്കല്‍
നേരെ മുറ്റത്ത് വട്ടത്തില്‍ ചാണകം മെഴുകിയഒരു തറയിലാണ്പൂവിടുന്നത്. ഈര്‍ക്കിലിയില്‍ കോളാംബി പൂവ് കോര്‍ത്ത് അറ്റത്ത് ഒരു ചെമ്പരത്തിപൂവും കോര്‍ത്ത്   ഒരുകുട എന്നാണ്അതിനെ പറയുന്നത്. ഇത് തലേ ദിവസം രാത്രിയില്‍അല്ലെങ്കില്‍ അത്തത്തിന്‍റന്ന് വെളുപ്പിനെ തന്നെ തയ്യാറാക്കി വെയ്ക്കുന്നു.
വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി വെളുപ്പിനെ കുളിച്ചു വന്ന് പറമ്പില്‍ നിന്നും തുമ്പചെടിയുടെ കുടവും പൂവും തുളസിപൂവും ഒക്കെ പറിച്ചെടുത്ത് തേച്ചു വെളുപ്പിച്ച കിണ്ടിയില്‍ നിറയെ വെള്ളത്തില്‍  അത് ഇടുന്നു. കിണ്ടിവാലില്‍ പൂവിടാനുള്ള കുടവും കുത്തിവെയ്ക്കുന്നു. വീട്ടിലെ അമ്മുമ്മ ഉള്‍പ്പടെ എല്ലാവരുംവെളുപ്പിനെ തന്നെ എണീറ്റ് പൂവിടാനുള്ള അറവാതുക്കലെ ചാണകത്തറയുടെ മുന്‍പില്‍ നില്‍ക്കും  തേച്ചു മിനുക്കിയ നിലവിളക്ക് കത്തിച്ചുവെച്ച് സൂര്യനുദിച്ചു വരുമ്പോളേയ്ക്ക് സൂര്യനെ നോക്കി  ചാണകം മെഴുകിയ തറയുടെ ഒത്ത നടുക്കായി മൂന്നു പ്രാവശ്യം തുളസിയും തുമ്പപ്പൂവും ഇട്ടു തൊഴുതു പ്രാര്‍ത്ഥിക്കുന്നു. അതിന്‍റെ നടുക്കായി വായ്ക്കുരവയുടെ അകമ്പടിയോടെ പൂക്കുട എടുത്ത് കുത്തുന്നു. തറയിലുറപ്പിക്കുവാന്‍ മുതിര്‍ന്നവരും കൂടി സഹായിക്കുന്നു.
പൂക്കുടയുടെചുറ്റിനും പലനിറത്തിലുള്ള നാട്ടു പൂവ് വെച്ച് അലങ്കരിക്കുന്നു. പൂക്കളം അലങ്കരിയ്ക്കാന്‍ തെച്ചിയും ചെമ്പരത്തിയും തുമ്പപ്പൂവും നന്ത്യാര്‍വട്ടവും ഒക്കെയാണ് ഉപയോഗിക്കുന്നത്.
 ഇന്നത്തെ പോലെ  അന്യസംസ്ഥാനത്തുനിന്നും വരുന്ന ഒരുപൂവും ഉപയോഗിച്ചല്ല അന്ന് ഞങ്ങള്‍ പൂവിട്ടു കൊണ്ടിരുന്നത്. മുറ്റത്തുതന്നെകൊങ്ങിണിപൂവും  വാടാമല്ലിപൂവും ഒക്കെ ഉണ്ടാകും.
 അമ്മയും കുഞ്ഞമ്മയും അമ്മുമ്മയും അടങ്ങിയ ഒരു കൂട്ടു കുടുംബത്തിലെ നാലു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും അടങ്ങിയ വീട്ടിലായിരുന്നു എന്‍റെ  ഓണം .  ഏറ്റവും ഇളയ പെണ്‍കുട്ടി ആയതിനാല്‍എനിയ്ക്ക് പൂവിടാന്‍ കുറെ വര്‍ഷങ്ങള്‍ കിട്ടി എന്നു സന്തോഷത്തോടുകൂടി  പറയട്ടെ.
അങ്ങനെ അത്തം തുടങ്ങി ഉത്രാടം വരെ പൂക്കുടയുടെ എണ്ണവും കൂടിവരും ചിത്തിര നാളില്‍ രണ്ട് ചോതി മൂന്ന് അങ്ങനെ ഉത്രാടം ആകുമ്പോള്‍  ഈര്‍ക്കിലിയില്‍ കോര്‍ത്ത പൂക്കുടയുടെ എണ്ണം ഒന്‍പതാകും . എന്നും വെളുപ്പിനെ ചാണകത്തറ പുതിയ ചാണകം ഇട്ട് ഒന്നു കൂടി മെഴുകി ചാണകവെള്ളത്തില്‍ തളിയ്ക്കും. എന്നിട്ട് ആദ്യത്തെ ദിവസത്തിലെ പരിപാടികള്‍ എല്ലാം ആവര്‍ത്തിക്കും. അതിനു മുന്‍പായിതന്നെ വെളുപ്പിനെ മുറ്റവും തൂത്തു് തളിച്ചു കഴിയും എന്നും പ്രത്യേകം പറയട്ടെ.
 
ഉത്രാടത്തിന്‍റന്ന് രാത്രിയാകുമ്പോള്‍ ചാണകം മെഴുകിയ തറയുടെ ഒത്ത നടുക്കായി പൂക്കുടെ എല്ലാം മാറ്റി  ഒരു വലിയ കുഴി കുഴിയ്ക്കുന്നു. ഒരു കുലച്ച വാഴയുടെ   കുല വെട്ടി മാറ്റിയിട്ട്  ഏകദേശം ഒരാള്‍ പൊക്കത്തില്‍ പിണ്ടി  വെട്ടിയെടുത്ത് ആദ്യത്തെ കുറെ  വാഴപോള മാറ്റി കളഞ്ഞ് വൃത്തിയാക്കി ഈ കുഴിയില്‍ കുഴിച്ചിടുന്നു. കുഴിച്ചിട്ട് മണ്ണിനോട് ഉറപ്പിക്കുവാന്‍ കമുങ്ങിന്‍റെ തടിയിലുള്ള ആപ്പ്  അടിച്ചു കേറ്റുന്നു. ഭൂമിയുമായി പിണ്ടി ഉറപ്പിക്കുവാനാണ് ഈ ആപ്പടിച്ചു കയറ്റുന്നത്.

അങ്ങനെ കുഴിച്ചിട്ട പിണ്ടിയുടെ ചുറ്റിനും   വാഴപ്പോള വെച്ചുതന്നെ ഒരു സമചതുരം ഉണ്ടാക്കുന്നു.അതിനകം മുക്കാലിടം മണ്ണിട്ടു നിറയ്ക്കുന്നു. പിണ്ടിയുടെ അവിടവിടെയായി മെഴുകുതിരി കത്തിച്ചു വെയ്ക്കുവാന്‍ വേണ്ടി വാരി കഷണം കുത്തി  വെയ്ക്കുന്നു.
പിണ്ടി മുഴുവനും പൂക്കുടകൊണ്ട് അലങ്കരിയ്ക്കലാണ് അടുത്തത്. അതിനുള്ള പൂവ് നേരത്തെ തന്നെ പറിച്ച് തുഞ്ചാണിയിലും ( ഓലയുടെ അറ്റം) ഈര്‍ക്കിലിയിലും എല്ലാവരും കൂടി കോര്‍ത്ത് തയ്യാറാക്കി വെയ്ക്കും.  
ഒന്നു കൂടി വിശദമായി പറഞ്ഞാല്‍ മൂലം ആകുമ്പോഴെ അന്നൊക്കെ ചെറിയ ക്ലാസ്സില്‍ ഓണപ്പരീക്ഷ കഴിയും പിന്നീടുള്ള രണ്ടു ദിവസം ഞങ്ങള്‍ കുട്ടികളുടെ ജോലി പൂ പറിയ്ക്കലാണ്. ഞാനും ചേട്ടനും കൂടി  വലിയ മുപ്പറ കുട്ടയും ഒരു തോട്ടിയും ആയി പൂ പറിയ്ക്കാന്‍ പോക്കാണ്.വീടിന്‍റെ ഏകദേശം നാലു കിലോമീറ്റര്‍ ചുറ്റളവില്‍ കോളാംമ്പി കാട്ടിലും പള്ളി സെമിത്തേരിയിലും ഒക്കെയുള്ള കാട്ടു പൂവും നാട്ടുപൂവും   മൊട്ടും ഒക്കെ പറിച്ച് വീട്ടിലെ ഒരു മുറിയില്‍ ശേഖരിയ്ക്കും വാടാതിരിയ്ക്കുവാന്‍ വാഴയിലയില്‍ വെള്ളം തളിച്ച് അതിനു മുകളില്‍ നിരത്തിയിടും. അങ്ങനെ രണ്ടു ദിവസം  മുഴുവനും  ഇതു തന്നെയാണ് ജോലി.
ആ പ്രദേശത്ത് പൂവിടുന്ന വീട്ടിലെ എല്ലാ കുട്ടികള്‍ക്കും ഇതു തന്നെയാണ് ഓണപ്പരീക്ഷ കഴിഞ്ഞാലുള്ള പണി.
 പിന്നീട് പൂമാറ്റുവാന്‍ വരുമ്പോഴേയ്ക്കും ഉള്ള ഒരുക്കങ്ങളാണ്. അതായത് ഉത്രാടത്തിന്‍റെന്ന് രാത്രികഴിഞ്ഞ് തിരുവോണം തുടങ്ങുന്ന വെളുപ്പിനെയാണ് പൂമാറ്റുവാന്‍ ആളു വരുന്നത്. കുഴിച്ചിട്ട പിണ്ടി പൂക്കുട കൊണ്ട് അലങ്കരിച്ച് ഇടയ്ക്ക് മെഴുകുതിരിയും കത്തിച്ചു വെയ്ക്കും. പിണ്ടി ചുവട്ടിലുള്ള ചതുരത്തിനകത്ത് ചുവടോടെ പറിച്ച തുമ്പ ച്ചെടിയും മിച്ചം വന്ന പൂവും എല്ലാം കൂടി നിറയ്ക്കും. ഏകദേശം ഒരു പൂമെത്ത തന്നെ ആയിരിയ്ക്കും. പൂവട യുണ്ടാക്കി ഈ പൂവിനിടയില്‍ (പിണ്ടിച്ചുവട്ടിലെ) ഒളിപ്പിച്ചു വെയ്ക്കും . പൂവട എന്നു പറഞ്ഞാല്‍ അരിപ്പൊടി കൊണ്ടുള്ള അട. അകത്ത് ശര്‍ക്കരയും തേങ്ങയും ഒക്കെ വെച്ച് സ്വാദിഷ്ടമായ അടയാണ്. അത് 9,11,13 ഇതിലേതെങ്കിലും നമ്പരിലുള്ളതായിരിയ്ക്കും.

പിണ്ടിയുടെ അല്‍പ്പം മാറി കിഴക്കോട്ടായി ഒന്‍പത് ചാണകം മെഴുകിയതറ വീണ്ടും ഉണ്ടാക്കുന്നു.
പൂവടയുണ്ടാക്കുന്നതും ഒരു ചടങ്ങുതന്നെയാണ്. അമ്മയോ കുഞ്ഞമ്മയോ ആരെങ്കിലും കുളിച്ചുവന്ന് ഉരലിലിട്ട് അരി ഇടിച്ചുപൊടിച്ച് വറുത്ത് അപ്പോഴുണ്ടാക്കുന്നതാണ്. എന്നു പറഞ്ഞാല്‍ ഉത്രാടത്തിന്‍റെന്ന് ഏകദേശം പന്ത്രണ്ടുമണി രാത്രി കഴിയുമ്പോളാണ് ഈ കലാ പരിപാടികളെല്ലാം എല്ലാ വീട്ടിലുംഅരങ്ങേറുന്നത്.
 പൂമാറ്റുവാന്‍വരുന്ന വരവാണ് ഏറെ രസകരം. അതിന് പ്രത്യേകം ആള്‍ക്കാരുണ്ട്. അവര്‍ ചെണ്ട ചേങ്കില മേളത്തില്‍ പൂവിട്ടിരിയ്ക്കുന്ന എല്ലാ വീട്ടിലും എത്തുന്നു.അവര്‍ വന്നു കഴിഞ്ഞാല്‍ആദ്യത്തെ ചടങ്ങ് അത്തം മുതല്‍ പൂവിട്ടതുപോലെ ആ ഒന്‍പതു ചാണകം മെഴുകിയതറയിലും പൂവിടലാണ്. അതായത് ഏറ്റവും കിഴക്കേ അറ്റത്ത് ഒരു പൂക്കുട പിന്നെ രണ്ട് അങ്ങനെ കണക്കില്‍ പിണ്ടി  പത്താമത്തേത്.
 അപ്പോഴൊക്കെയും സൂര്യ ഭഗവാനെ വിചാരിച്ച് കിഴക്കോട്ടു നോക്കി ചാണകമെഴുക്കില്‍ പൂവിട്ട് തൊഴുതിട്ടാണ് പൂക്കുട കുത്തുന്നത്. വായ്ക്കുരവയും ചെണ്ട ചേങ്കില മേളവും അകമ്പടിയായിട്ടുണ്ടാകും.
 ഇനിയാണ്പൂമാറ്റലിന്‍റെ അവസാനത്തെ ചടങ്ങ്. അതായത് വില്ലും അമ്പും ആയി പൂമാറ്റാനുള്ള ആള്‍ ഒരു തലേക്കെട്ടും ഒക്കെയായി വന്ന് പിണ്ടിചുവട്ടില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പുവട അമ്പെയ്ത് എടുത്ത് എറിയും സാമര്‍ത്ഥ്യമുള്ളവര്‍ അത് പിടിച്ചെടുത്ത് തിന്നും. ചിലപ്പോള്‍ ഈ പൂവട എല്ലാം കിട്ടണമെന്നില്ല.അപ്പോള്‍ വീട്ടുകാരോട് എത്രയെണ്ണം വെച്ചിട്ടുണ്ടായിരുന്നു എന്നു ചോദിയ്ക്കും കൃത്യ എണ്ണവും കുത്തിയെടുത്തിട്ടെ അടുത്ത വീട്ടിലോട്ട് പോകുകയുള്ളു.
ഇതാണ് പൂമാറ്റല്‍ ചടങ്ങ്.അതുകഴിഞ്ഞ് പിണ്ടി പിഴുന്ന ചടങ്ങാണ്. നാലാം ഓണത്തിന്‍റെന്ന് ഏകദേശം രാത്രി പത്തുമണിയടുപ്പിച്ചാണ് വരുന്നത്. അതും ചെണ്ടമേളത്തോടെ തന്നെയാണ്. കൊട്ടുമാത്രം ദ്രുത താളത്തിലായിരിക്കും.
 അടയ്ക്കാമരത്തിന്‍റെ തടിയുടെ ആപ്പടിച്ചുകേറ്റി ഭൂമിയില്‍ കുഴിച്ചിട്ടിരിക്കുന്ന പിണ്ടി പിഴുതെടക്കുവാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നല്ല വണ്ണംപണിപ്പെടും.പിണ്ടി പിഴുതു കഴിഞ്ഞാണ് പൂമാറ്റിയതിനും പിണ്ടി പിഴുതതിനും കൂടിയുള്ള ദക്ഷിണ കൊടുക്കുന്നത്.
 ഒന്നിനും കണക്കു പറഞ്ഞല്ല മേടിയ്ക്കുന്നത്.വീട്ടുകാര്‍ കൊടുക്കുന്നതെന്തും സന്തോഷത്തോടെ വാങ്ങി  വീണ്ടും അടുത്ത ഓണത്തിനായിഅവര്‍ യാത്ര പറയുമ്പോള്‍ മനസ്സില്‍ അത്തവണത്തെ ഓണം പൊയ് പോയതിലുള്ള നല്ല വിഷമവും ഉണ്ടായിരിക്കും.
ഇന്ന് ഈ ചടങ്ങുകളൊന്നുമില്ലാതെ പൂവിടല്‍  പോലും അന്യം നിന്ന് പോയ ഗ്രാമത്തിന്‍റെ നിര്‍ജ്ജീവമായ  മുഖമാണ് കാണാന്‍ കഴിയുന്നത്.
ഓരോ ഓണം വരുമ്പോളും നഷ്ടപ്പെട്ടു പോയആ നല്ല നാളുകള്‍ ഇങ്ങിനി വരാത്തവണ്ണം പോയി മറഞ്ഞല്ലോ എന്ന ദുഃഖം മനസ്സില്‍ വന്നു നിറയുന്നു.
പക്ഷെ ഇത്തവണത്തെ ഈ നഗര ഓണം എന്നെ സംബന്ധിച്ച് ഏറെ സന്തോഷം പകരുന്നു. എന്തെന്നാല്‍  ആ കാര്യങ്ങളെല്ലാം  പരസ്പരം പറഞ്ഞ് ആസ്വദിച്ച് ഓണം കൊണ്ടാടാന്‍എന്‍റെ 91 വയസ്സായ അമ്മ ഇവിടെ കൂടെ  ഉള്ളതുകൊണ്ട്  വീണ്ടും കുട്ടിക്കാലത്തിലേയ്ക്ക് ഞാനൊന്നുകൂടിപോയി വന്നു.    അന്നത്തെ ഓണത്തിന്‍റെ ഒരു പ്രതീതി എന്നിലുളവാക്കി.ഞങ്ങളു രണ്ടുപേരും കൂടി ഉപ്പേരിയും ശര്‍ക്കരവരട്ടിയും ഒക്കെ ഉണ്ടാക്കി ഓണത്തപ്പനെ വരവേല്‍ക്കാന്‍ ഇന്ന് പൂരാടത്തിന്‍ നാളിലേ ഒരുങ്ങി കഴിഞ്ഞു.
   ഒരിയ്ക്കല്‍കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും  എന്‍റെ മനസ്സു നിറഞ്ഞ ഓണാശംസകള്‍!!!

6 comments:

  1. ഓണാശംസകള്‍ !! ... ഓണത്തെ കുറിച്ചുള്ള ഒരുപാട് പോസ്റ്റുകള്‍ വായിച്ചിട്ടുണ്ട് എങ്കിലും ആദ്യ കാലത്തെ ഓണത്തെ കുറിച്ചുള്ള മനോഹരമായ സ്മരണകള്‍ അഴവിറക്കിയ ഒന്നായി ഈ അനുഭവകുറിപ്പ് , പോസ്റ്റില്‍ പറഞ്ഞപോലെ ആഘോഷിക്കുകയല്ല അനുഭവിക്കുന്ന ഓണാഘോഷ ഓര്‍മ്മകള്‍ , നല്ല പോസ്റ്റ്‌ .

    ReplyDelete
  2. ശരിയ്ക്ക് പറഞ്ഞാല്‍ ഈ ചടങ്ങുകളൊക്കെ മറന്നുപോയിരുന്നു
    ഇത് വായിയ്ക്കുമ്പോഴാണിത്രയുമൊക്കെ ഉണ്ടായിരുന്നല്ലോ എന്നോര്‍മ്മ വന്നത്

    “നിങ്ങള്‍ എത്ര കുട കുത്തി” എന്നായിരുന്നു അക്കാലത്തെ പതിവ് ചോദ്യങ്ങള്‍. ഒന്നേ ഉള്ളെങ്കിലും നാല് കുട ഉണ്ട് എന്നായിരിയ്ക്കും ഗമ കുറയ്ക്കാതെയുള്ള മറുപടി

    ReplyDelete
  3. പുതുതലമുറക്ക് അന്യമായ ഓണവിശേഷങ്ങള്‍ ഹൃദ്യമായി ട്ടോ...!


    ഓണാശംസകള്‍ ചേച്ചീ..

    ReplyDelete
  4. ഹായ്! ഇതൊക്കെ വായിച്ചു രസിക്കാന്‍ എന്തു സുഖം.. കേമമായിട്ടുണ്ട്.. ഈ വിശേഷങ്ങള്‍ ..നല്ല ഭംഗിയായിട്ട് എഴുതുകയും ചെയ്തു..

    ReplyDelete
  5. ഇത്രയും വിശദമായി പഴയ ഓണാഘോഷം പറഞ്ഞു തന്നതിനൊരു പ്രത്യേക നന്ദി.

    ഞങ്ങൾ പായിപ്പാട്ടാറ്റിലെ വള്ളംകളി പ്രധാനമാക്കിയവരായിരുന്നത് കൊണ്ട് ഇത്തരം പരിപാടികൾ ഒന്നും ഇല്ലായിരുന്നു.
    ഈർക്കിലിയിൽ കുത്തി പൂവിടും. അത് മാത്രം

    ReplyDelete
  6. ചടങ്ങുകൾ ഇല്ലാത്ത ഓണങ്ങൾ...!

    ReplyDelete

Related Posts Plugin for WordPress, Blogger...